ഇതൊരു പോസ്റ്മോഡേൺ കഥയാണ്. ഈ കഥയിലെ നായകൻ അഥവാ കഥാനായകന് ഒരു പേര് അനിവാര്യമായതുകൊണ്ട് മാത്രം നമുക്കവനെ ബാബു എന്നു വിളിക്കാം. ഈ പോസ്റ്മോഡേൺ കഥയിൽ ഇങ്ങനെയൊരു പേരോ എന്ന് നെറ്റി ചുളിക്കുന്നവരോട് "വെയ്റ്റ് ആൻഡ് സീ" എന്ന് മാത്രം പറഞ്ഞുകൊണ്ട് നമുക്കു കഥയിലേക്ക് കടക്കാം .........
ബാബു സുന്ദരനും സുശശീലനും ദൈവവിശ്വാസിയുമാണെന്ന് പറഞ്ഞാൽ ഒരു പ്രശ്നമുണ്ട്... ബാബു ഒരു ഉന്നതകുലജാതനാണെന്ന് നിങ്ങൾ വിചാരിക്കും... ഇനി ബാബു അല്പസ്വല്പം ഇരുണ്ട നിറമുള്ളവനും കപ്പടാ മീശയുള്ളവനുമാണെന്നു പറഞ്ഞാലോ, ഉടനെ തന്നെ അവനെ ദളിതനാക്കും. അതുകൊണ്ടു വായനക്കാരുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് ബാബുവിനെ ബാബ്വെട്ടൻ , ബാബുക്ക, ബാബുച്ചായൻ, ബാബുജി, ബാബുസാർ, സഖാവ് ബാബു, മ്മ്ടെ ബാബു ഇത്യാദി വിശേഷണങ്ങൾ കൊണ്ട് അലങ്കരിക്കാവുന്നതാണ്.
ഞാൻ ആദ്യമേ പറഞ്ഞല്ലോ, ഇതൊരു പോസ്റ്മോഡേൺ കഥയാണെന്ന്. എന്തായാലും ഈ കഥ എഴുതുന്നയാൾ അഥവാ, കഥാകൃത്ത് എന്ന ഞാൻ (ഉത്തരാധുനികമായതു കൊണ്ട് അല്പം വിനയം കലർന്ന അഹംഭാവം ആവാം....) മലയാളി ആയതു കൊണ്ടും ഈ കഥ മലയാളത്തിലായതുകൊണ്ടും ബാബു ഒരു മലയാളി ആണ്...... സോറി..ഒരു കാര്യം പറയാൻ മറന്നു പോയി...ബാബു ഒരു മനുഷ്യനും കൂടിയാണ് (ഇത് പറയാൻ വൈകിയതിന്റെ പേരിൽ എന്നെ മാധ്യമ വിചാരണ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു).
മറ്റെല്ലാവരെയും പോലെ ബാബു ജനിച്ചു, വളർന്നു, ഉണ്ടു, കാഷ്ഠിച്ചു (ക്ഷമിക്കണം, ട്രോളരുത്... തൂറി എന്നെഴുതണമെന്നുണ്ട്... പക്ഷെ, അശ്ലീലമാണോ എന്നൊരു സംശയം), കൊണ്ടു, കൊടുത്തു, പറ്റിച്ചു, പറ്റിക്കപെട്ടു, പഠിപ്പിക്കാൻ ശ്രമിച്ചു, പഠിച്ചു, പരാജയപ്പെടുത്തി, പരാജയപ്പെട്ടു... അങ്ങനെ പത്തുമുപ്പത്തഞ്ചു വയസായ സമയം (നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറിയ സമയം)..... ഒരു അവധി ദിവസമാണ്. കയ്യിൽ ഒരു കപ്പു കട്ടൻ ചായയുമായി അതിരാവിലെ ഏതാണ്ട് 11 മണിക്ക് വീടിന്റെ ഉമ്മറത്ത് ഇരിക്കുകയാണ്. തലേദിവസത്തെ ബോസ്സിന്റെ "മണിപ്രവാളം" ഓർത്തിട്ടാണോ എന്നറിയില്ല, ഒരു എക്കിട്ടം അടിവയറ്റിൽ നിന്നും ഉരുണ്ടു പിടഞ്ഞു തൊണ്ടക്കുഴിയിലൂടെ ഇരച്ചു കയറി വായിലൂടെ പുറത്തുവന്നു. ഈ വിഹ്വലത കണ്ടിട്ട്, ഒരു മണികണ്ഠനീച്ച തന്റെ സ്വാഭാവിക പരാബോളിക് പാതയിലെ ചംക്രമണത്തിൽ നിന്നും വിരമിച് ഒരു ഹെലികോപ്റ്റർ ഹോവെറിങ് നടത്തി.. പെട്ടെന്നാണത് സംഭവിച്ചത്.. ബാബുവിന്റെ വലതു ചെവിയിൽ ശക്തമായ ഒരു കാറ്റടിക്കുന്നതായി അനുഭവപ്പെട്ടു... ഒപ്പം ഒരു മൂളക്കവും.. ഏതാണ്ട് ഒരു മിനിട്ടു നീണ്ട കമ്പനത്തിനു ശേഷം ചെവി സാധാരണ നിലയിലായപ്പോൾ ബാബു ചുറ്റിലും നോക്കി... വരാന്തയിൽ ഒരു ക്രിക്കറ്റ് ബോളിന്റെ വലിപ്പത്തിൽ തുണി ചുറ്റി ഉണ്ടാക്കിയ ഒരു പന്ത്.. സമീപത്തായി ആ മണികണ്ഠനീച്ചയുടെ ചതഞ്ഞരഞ്ഞ അവശിഷ്ടവും..
ബാബു മുൻവശത്തെ റോഡിലും സമീപത്തും നോക്കി. ഒരു ജീവിയേയും കാണ്മാനില്ല. എക്സിസ്റ്റൻസ് തിയറി അനുസരിച്ചു ഒരു വസ്തു ഒരു പ്രത്യേക സ്ഥലത്തു സ്ഥിതി ചെയ്യണമെങ്കിൽ അതിനു തക്കതായ കാരണം ഉണ്ടാകേണ്ടതാണ്. അതായത്, ഈ വസ്തു ഉണ്ടാക്കിയതാര്, കൊണ്ടുവന്നതാര് അല്ലെങ്കിൽ എന്ത്, എന്തിന് തുടങ്ങിയ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം കിട്ടേണ്ടതുണ്ട് . കഴിഞ്ഞ ഒരു മാസമായി വായിച്ചുകൊണ്ടിരുന്ന ഡോ: ബഡായു കടായി-യുടെ "നാലാം മാനവും സമയവും അവസ്ഥാന്തരങ്ങളും" എന്ന പുസ്തകത്തിന്റെ സ്വാധീനം മൂലമാകണം, ബാബുവിന് കിട്ടിയത് പുതിയ ചിന്തകളാണ്... ലോകത്തിന്റെ ഗതി തന്നെ മാറ്റി മറിക്കാൻ പോന്ന ചിന്തകൾ ! ! ! (സസ്പെൻസ് !!! - ഇതില്ലെങ്കിൽ പിന്നെന്തു ഉത്തരാധുനികം ???)
ഡോ: ബഡായു കടായി-യുടെ പുസ്തകത്തിന്റെ പൊരുൾ ഇതാണ്.. ഐൻസ്റ്റീൻ പറഞ്ഞു വെച്ച നാലാം മാനത്തെ (4th Dimension) അതായത് ജ്യാമിതിയുടെ ത്രിമാനങ്ങൾക്കു പുറമെ സമയം എന്ന അക്ഷം (axis) കൂടിയുണ്ടാകാം എന്ന തത്വചിന്തയെ കുറച്ചുകൂടി വിപുലീകരിച്ചു ലോകത്തിലെ എല്ലാ സമസ്യകൾക്കും ഉത്തരം കണ്ടെത്തുക. അദ്ദേഹത്തിന്റെ ഈ തിയറി അനുസരിച്ചു ലോകത്തു വർഗീയ കലാപങ്ങളും യുദ്ധങ്ങളും ഉണ്ടാകുന്നത് ഈ പറഞ്ഞ നാലാം മാനത്തിന്റെ കളി മൂലമാണത്രെ !! ഒന്നും മനസിലായില്ല, അല്ലേ?? ഫലകസിദ്ധാന്തം അഥവാ plate tectonics എന്ന് കേട്ടിട്ടില്ലേ..? ഇതനുസരിച്ചു ഭൗമോപരിതലം ഒഴുകി നടക്കുന്ന നിരവധി ഫലകങ്ങളുടെ ഒരു കൂട്ടമാണ്. ഈ ഫലകങ്ങളുടെ കൂട്ടിയിടി മൂലമാണ് ഭൂകമ്പം, അഗ്നിപർവ്വതസ്ഫോടനം മുതലായ പ്രതിഭാസങ്ങൾ ഉണ്ടാവുന്നത് . ഇനി പറയാൻ പോകുന്നത് ശ്രദ്ധിച്ചു കേൾക്കണേ.... ഡോ: കടായിയുടെ സിദ്ധാന്തപ്രകാരം നാലാം മാനമായ സമയവും ഏതാണ്ടിതുപോലെയാണ്. ഒഴുകി നടക്കുന്ന അനേകം സമയ -ഫലകങ്ങൾ. ഇതു തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ആണ് ഈ സ്വച്ഛസുന്ദരമായ ഭൂമിയിൽ പ്രശ്നങ്ങളുണ്ടാകുന്നത്.... (കഴിഞ്ഞ മാസം പ്രായപൂർത്തിയാകാത്ത തന്റെ വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായി മാനം പോയതുകൊണ്ടാകാം, ഡോ: കടായിക്ക് ഇപ്പോൾ അഞ്ചാം "മാന"ത്തെപ്പറ്റി പുസ്തകമിറക്കാൻ പരിപാടിയുണ്ടെന്നു പറയപ്പെടുന്നു).
ഇനി ബാബൂസ് തിയറി എന്താണെന്ന് നോക്കാം. തന്റെ നേർക്ക് വന്ന പന്ത് ശരിക്കും ഈ സമയഫലകത്തിലേതു അല്ല. മറിച്, വേറെ ഏതോ സമയഫലകത്തിൽ (കാലഘട്ടത്തിൽ) നിന്നും എറിഞ്ഞ പന്താണ്.. ബാബു പിന്നൊന്നും നോക്കിയില്ല. നേരെ വച്ചു പിടിച്ചു മുഖപുസ്തകത്തിലേക്ക് ... തന്റെ ഉൽകൃഷ്ടമായ സിദ്ധാന്തം ഫേസ്ബുക്കിലെ "വിദഗ്ധ"രുടെഅഭിപ്രായത്തിനായ് സമർപ്പിച്ചു. നിമിഷങ്ങൾക്കകം ആ പോസ്റ്റ് അഞ്ചു മില്യൻ "ലൈക്കും" പത്തു മില്യൻ ഷെയറുമായി ഹിറ്റും വൈറലും കടന്ന് ബാക്റ്റീരിയൽ വരെയായി.. ആരാധകരും സംഘടനകളും മാധ്യമങ്ങളും ഒന്നടങ്കം ബാബുവിനെയും തിയറിയേയും ഏറ്റെടുത്തു. അതിനിടയിൽ ചില തർക്കങ്ങളും ഉടലെടുത്തു. ഈ പന്ത് പണ്ട് ദ്രോണാചാര്യർ ദർഭ എറിഞ്ഞു കിണറ്റിൽ നിന്നും എടുത്ത പന്താണെന്നു ചിലർ.. അതല്ല, അന്തോണീസ് പുണ്യാളൻ ഉണ്ണിയേശുവിന് കളിക്കാൻ കൊടുത്ത പന്താണെന്നു വേറെ ചിലർ.. ഇതൊന്നുമല്ല പണ്ട് ജിന്നുകൾ കൂടോത്രത്തിനു ഉപയോഗിച്ചിരുന്ന പന്താണെന്നും പറഞ്ഞു മറ്റു ചിലർ. ചുരുക്കത്തിൽ പറഞ്ഞാൽ മനുഷ്യരായ മനുഷ്യരൊക്കെയും ഇതിന്റെ പേരിൽ ഫേസ്ബുക്കിലും വാട്സാപ്പിലും ന്യായീകരണങ്ങളും, എതിർവാദങ്ങളും, തുടർ-ന്യായീകരണങ്ങളുമായി മുന്നോട്ടു പോയി.. അവസാനം ബാബൂസ് തിയറിയെ പറ്റി പഠിക്കുവാൻ വേണ്ടി ഐക്യരാഷ്ട്രസഭ ഒരു സമിതിയെ നിയോഗിച്ചു. തലയ്ക്കകത്തു ആൾതാമസം ഉള്ളവരായതുകൊണ്ടാകാം ഒരാഴ്ചക്കുള്ളിൽ തന്നെ ബാബൂസ് തിയറിയെ പ്രഥമ-ദൃഷ്ട്യാ തന്നെ സമിതി തള്ളിക്കളഞ്ഞു.
ഈ ആരവങ്ങളെല്ലാം കെട്ടടങ്ങിയതിനു ശേഷമാണ് മറ്റൊരു കാര്യം എല്ലാവരും ശ്രദ്ധിച്ചത്. ആ ഒരു കൊല്ലം ലോകത്തു ഒരു വിധ കലാപങ്ങളും യുദ്ധങ്ങളും ഉണ്ടായിട്ടില്ല. വാട്സാപ്പിലെ യുദ്ധം തീർന്നിട്ട് വേണ്ടേ ശരിക്കും യുദ്ധത്തിന് പോകാൻ... ഇക്കാരണം കൊണ്ട് ആ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനുള്ള സാധ്യതാപട്ടികയിൽ ബാബുവിന്റെ പേരും ഇടം കണ്ടെത്തി. എതിരാളികളെ ബഹുദൂരം പിന്നിലാക്കികൊണ്ട് അവസാനം വിജയിയായി ബാബു തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷനേതാവും, മുഖ്യമന്ത്രിയും, പ്രധാനമന്ത്രിയും, രാഷ്ട്രപതിയും, അമേരിക്കൻ പ്രസിഡന്റുമടക്കം ലോക നേതാക്കൾ എല്ലാവരും തന്നെ ബാബുവിനെ അനുമോദനങ്ങൾ കൊണ്ട് മൂടി.
അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി. ഓസ്‌ലോയിലെ പ്രൗഢഗംഭീരമായ സദസ്സിനു മുമ്പിൽ വച്ച് ബാബു തന്റെ നോബൽ സമ്മാനം ഏറ്റുവാങ്ങി. ഒരു മിനിട്ടു നീണ്ടു നിന്ന കരഘോഷങ്ങൾക്കൊടുവിൽ നന്ദി പറയുവാൻ സ്റ്റേജിന്റെ മുന്നിലേക്ക് നടക്കുമ്പോളാണ് ബാബു ആ കാഴ്ച കണ്ടത്. തന്റെ അയല്പക്കത്തെ പയ്യൻ.. അതും ഒരു നിക്കറുമിട്ടു... ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി.. അതെ.. അവൻ തന്നെ..
അവന്റെ വലത്തേ കയ്യിൽ എന്താണ്...? അവൻ എന്താ ചെയ്യുന്നത്...? "എറിയല്ലേ........" എന്ന വാക്കു തൊണ്ടയിൽ കുരുങ്ങി... അപ്പോഴേക്കും പയ്യന്റെ വലതു കയ്യിലിരുന്ന പന്ത് ബാബുവിന്റെ ഇടത്തേ കണ്ണിനു താഴേക്ക് പതിച്ചിരുന്നു. വരാന്തയിലെ കസേരയിൽ നിന്നും താഴേക്കു വീഴുമ്പോൾ ആ പയ്യന്റെ ശബ്ദം വ്യക്തമായി മുഴങ്ങുന്നുണ്ടായിരുന്നു. "നീ നിന്റെ വീട്ടിലെ വേസ്റ്റ് വാരി എന്റെ വളപ്പിൽ ഇടും അല്ലേടാ പന്നീ....... $#*&**&** "
എന്താണെന്നറിയില്ല.. ബാബുവിനപ്പോൾ ഓർമ്മ വന്നത് ഡോ: കടായിയുടെ അഞ്ചാം "മാനം" ആയിരുന്നു.